Latest Breaking News On - Gulf united states - Page 1 : vimarsana.com
പ്രവാസികളുടെ യാത്രാ പ്രശ്നത്തിൽ കേന്ദ്രം ഇടപെടണം
Web Desk July 08, 2021, 4:34 am
പ്രവാസികളുടെ യാത്രാ പ്രശ്നത്തിൽ കേന്ദ്രം ഇടപെടണം
കോവിഡിന്റെ വലിയ ഇരകളിൽ ഒരു വിഭാഗമാണ് നാടും വീടും വിട്ട് തൊഴിൽതേടിപ്പോയ പ്രവാസികൾ. ലോകത്താകെ നാം പ്രവാസികളെന്ന് വിളിക്കുന്ന അറിയപ്പെടുന്ന മലയാളികളുടെ സാന്നിധ്യമുണ്ട്. കേരളസർക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം നാല്പതു ലക്ഷം പേരാണ് കേരളത്തിന് പുറത്തുള്ളത്. തൊഴിലിനായും കുടുംബമായും ജീവിക്കുന്നവരാണ് ഇവർ. ഇതിൽ പകുതിയിലധികം പേരും ഗൾഫ് രാജ്യങ്ങളിലാണ്. കോവിഡിന്റെ രണ്ടുതരംഗങ്ങളുടെ കാലത്തും നാം നമ്മെ പോലെതന്നെ പരിതപിച്ചതായിരുന്നു പ്രവാസികളുടെ പ്രശ്നങ്ങൾ. ഗൾഫിൽ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കുകയെന്നതായിരുന്നു ഒന്നാം കോവിഡ് കാലത്തെ പ്രധാന പ്രശ്നമായിരുന്നതെങ്കിൽ ഇവിടെ കുടുങ്ങിപ്പോയവർക്ക് തിരികെപോകാനാകുന്നില്ലെന്നതാണ് രണ്ടാം കോവിഡ് തരംഗം ശമിക്കുന്നുവെന്ന് വരുന്ന ഇപ്പോഴത്തെ ഘട്ടത്തിലെ പ്രധാന പ്രശ്നം. സന്ദർശക വിസയ്ക്ക് പോയവരും രോഗികളും ഗർഭിണികളും ഒക്കെയായ മനുഷ്യരാണ് മാസങ്ങളോളം ഒന്നാം വേളയിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയത്.
നിയമപരമായി അതാത് രാജ്യങ്ങളിൽ താമസിക്കുന്നതിനുള്ള അനുവാദം ലഭിച്ചുവെങ്കിലും നാട്ടിലെത്തുകയെന്ന സ്വപ്നവുമായി കണ്ണീരോടെ കഴിഞ്ഞവരെ സഹായിക്കുന്നതിന് കേന്ദ്രസർക്കാർ ആദ്യഘട്ടത്തിൽ ഒന്നും ചെയ്യാൻ തയ്യാറായില്ല. നിരവധി പ്രവാസിസംഘടനകൾ സ്വന്തം ചെലവിൽ അതാതിടങ്ങളിലുള്ളവരെ നാട്ടിലെത്തിക്കുന്നതിന് പ്രത്യേക വിമാനം സജ്ജീകരിക്കുവാൻ തയ്യാറായെങ്കിലും കേന്ദ്രസർക്കാരിന്റെ നിഷ്‌ക്രിയത്വം കാരണം അത് വൈകുന്ന സാഹചര്യവുമുണ്ടായി. നിരന്തരമായ ആവശ്യവും സമ്മർദ്ദങ്ങളും ഉണ്ടായതിന് ശേഷമാണ് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് പ്രത്യേക വിമാനസർവീസിന് അനുമതി നല്കിയത്. അങ്ങനെ തിരികെയെത്തിയ ലക്ഷക്കണക്കിന് പേരിൽ പലരും തിരികെപോയെങ്കിലും വലിയൊരു വിഭാഗം ജോലി നഷ്ടപ്പെട്ട് ഇവിടെതന്നെ കഴിയേണ്ടിവന്നു. അതിനെക്കാൾ അധികം പേർ തിരിച്ചുവരാതിരുന്നവരായിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കുകൾപ്രകാരം 15 ലക്ഷത്തിലധികം പ്രവാസികളാണ് കോവിഡിനെ തുടർന്ന് നാട്ടിലെത്തിയിട്ടുള്ളത്. സംസ്ഥാനത്ത് തിരികെയെത്തുന്ന പ്രവാസികളെ കരുതലോടെ ചേർത്തുനിർത്തുന്ന സമീപനം കേരള സർക്കാർ സ്വീകരിച്ചിരുന്നു. അരലക്ഷത്തോളം പേർക്ക് 5000രൂപ വീതം കഴിഞ്ഞവർഷം കേരള സർക്കാർ വിതരണം ചെയ്തിരുന്നു.
വൈറസിന്റെ തീവ്രത കുറയുകയും ലോകം സാധാരണ നിലയിലേക്ക് തിരികെ വരുന്നുവെന്ന പ്രതീതി ഉണ്ടാവുകയും ചെയ്തപ്പോൾ വിദേശത്തുതന്നെ തുടർന്ന പലരും അവധിക്കും മറ്റുമായി നാട്ടിലെത്തിയ ഘട്ടത്തിലാണ് കോവിഡിന്റെ രണ്ടാംതരംഗം സംഭവിച്ചത്. മുന്നറിയിപ്പുകളെ അവഗണിക്കുകയും മുന്നൊരുക്കങ്ങൾ നടത്താതെയുമുള്ള കേന്ദ്രസർക്കാരിന്റെ നയത്തിന്റെ ഫലമായി കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളിൽ ഒന്നായി ഇന്ത്യമാറിയപ്പോൾ ലോക രാജ്യങ്ങൾ പലതും ഇവിടേയ്ക്കുള്ള വിമാനസർവീസ് നിർത്തിവച്ചു. ഇവിടെനിന്നുള്ളവയ്ക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. അങ്ങനെ വന്നപ്പോൾ അവധിക്കുവന്ന പലർക്കും യഥാസമയം തിരിച്ചു പോകാൻ സാധിക്കാത്ത സ്ഥിതിയുമുണ്ടായി. എന്നാൽ അതിന് കാരണമായ പല പ്രശ്നങ്ങളും ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കിൽ കേന്ദ്രസർക്കാരിന് പരിഹാരത്തിന് ശ്രമിക്കാവുന്നവ ആയിരുന്നു. അവർ അതിന് തയ്യാറായില്ല. ഇപ്പോൾ ഈ പ്രശ്നം ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമെന്ന നിലയിൽ കേരളം കേന്ദ്രത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടുവെങ്കിലും ഇതുവരെ ചെറുവിരൽ അനക്കിയിട്ടില്ല. എല്ലാ ദിവസവും കേരളത്തിലെത്തി ആവശ്യമില്ലാത്ത കാര്യങ്ങളിലെല്ലാം ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന കേന്ദ്ര മന്ത്രി വി മുരളീധരൻ പോലും ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യുന്നതായികാണുന്നില്ല.
വിമാനയാത്രാ വിലക്കാണ് ഇപ്പോൾ പ്രവാസികൾ നേരിടുന്ന ഒരു പ്രശ്നം. ഖത്തർ, ബഹ്റൈൻ എന്നിവ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാനമില്ല. മറ്റ് രാജ്യങ്ങൾ വഴി ബഹ്റൈനിലും ഖത്തറിലും എത്തുന്ന പ്രവാസികൾ അതിനായി ഭീമമായ യാത്രാക്കൂലിയാണ് ചെലവഴിക്കേണ്ടിവരുന്നത്. മറ്റു രാജ്യങ്ങളിൽ ചെന്ന് ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം സൗദി അറേബ്യയിലെത്തി അവിടെയും ക്വാറന്റൈനിൽ കഴിയേണ്ട സ്ഥിതിയുമുണ്ട്. ഇതിനെല്ലാമായി സാധാരണ ചെലവാകുന്ന യാത്രാക്കൂലിയും ക്വാറന്റൈൻ ചെലവും ഉൾപ്പെടെ വൻതുക കണ്ടെത്തേണ്ട സാഹചര്യവുമുണ്ട്. രണ്ടാമത്തേത് വാക്സിൻ പ്രശ്നമാണ്. കേരളത്തിൽപ്രവാസികളെ മുൻഗണനാവിഭാഗമാക്കി വാക്സിനേഷൻ നല്കുന്നുണ്ടെങ്കിലും കോവാക്സിൻ പല രാജ്യങ്ങളിലും അംഗീകരിച്ചില്ലെന്നതാണ് പ്രശ്നം. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ ഒഴിവാക്കുന്നുണ്ടെങ്കിലും അതിനുള്ള നടപടിക്രമങ്ങൾ സങ്കീർണമാണെന്നാണ് പ്രവാസി സംഘടനകൾ പറയുന്നത്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് നയതന്ത്ര തലത്തിലുള്ള ചർച്ചകളാണ് ആവശ്യമായിട്ടുള്ളത്. ഇത്തരം വിഷയങ്ങളിൽ ഇടപെടുകയും പ്രശ്നങ്ങൾക്ക് പരിഹാരമാർഗം തേടുകയും ചെയ്യുകയെന്നതുകൂടി വിദേശ കാര്യ വകുപ്പിന്റെ ഉത്തരവാദിത്തമാണ്. അത് യഥാസമയം കേന്ദ്രസർക്കാർ നിർവഹിക്കാത്തത് ലക്ഷക്കണക്കിന് പ്രവാസികളുടെ ഭാവിയെയാണ് ആശങ്കയിലാക്കുന്നത്.
Saudi-arabiaQatarKeralaIndiaKerala-centerGulf-united-statesMinisterv-muralitharanசவுதி-அரேபியாகத்தார்கேரளஇந்தியா