Monday 28 Jun 2021 01.14 AM പ്ലാസ്‌റ്റിക് കൊടുത്താല്‍ ഭക്ഷണം ഫ്രീ ജലാശയങ്ങള്‍ വിഴുങ്ങുന്ന ദുര്‍ഭൂതം പ്ലാസ്‌റ്റിക് മാലിന്യം നല്‍കിയാല്‍ വയറുനിറയെ ഭക്ഷണം സൗജന്യമായി കഴിക്കാവുന്ന മുനിസിപ്പല്‍ കോര്‍പറേഷനുണ്ട് ഇന്ത്യയില്‍. ഛത്തിസ്‌ഗഡി-ലെ അംബികാപൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍. ഒരു കിലോ പ്ലാസ്‌റ്റിക് മാലിന്യം നല്‍കിയാല്‍ ഉച്ചഭക്ഷണം സൗജന്യമാണ്. അരക്കിലോ പ്ലാസ്‌റ്റിക്കാണുള്ളതെങ്കില്‍ പ്രഭാതഭക്ഷണം സൗജന്യമായി കഴിച്ചുപോരാം. പ്ലാസ്‌റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിന് മുനിസിപ്പാലിറ്റി നടപ്പാക്കിയ പുത്തന്‍ പദ്ധതിയാണിത്. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നു പറഞ്ഞതുപോലെ ഈ പദ്ധതി പ്രകാരം പട്ടിണിയും മാറ്റാം, നഗരം പ്ലാസ്‌റ്റിക് മുക്‌തമാവുകയും ചെയ്യും. ഗാര്‍ബേജ് കഫേ എന്നാണ് പദ്ധതിയുടെ പേര്. ആളുകള്‍ ശേഖരിച്ചുകൊണ്ടുവരുന്ന പ്ലാസ്‌റ്റിക് മാലിന്യത്തിന്റെ തൂക്കമനുസരിച്ചാണ് ഭക്ഷണം നല്‍കുക. വീടുകളില്‍നിന്നും തെരുവുകളില്‍നിന്നുമെല്ലാം ഇവര്‍ ശേഖരിച്ചുകൊണ്ടുവരുന്ന മാലിന്യം സോളിഡ് ലിക്വിഡ് റിസോഴ്‌സസ് മാനേജ്‌മെന്റ് സെന്റിലാണ് ഏല്‍പ്പിക്കുക. ഇവിടെ വച്ച് മാലിന്യത്തിന്റെ തൂക്കമനുസരിച്ച് ഭക്ഷണത്തിനുള്ള കൂപ്പണ്‍ നല്‍കും. ആ കൂപ്പണുമായി കാന്റീനിലെത്തിയാല്‍ വയറുനിറയെ ഭക്ഷണം കഴിച്ചു മടങ്ങാം. 2019 ഒക്‌ടോബര്‍ ഒമ്പതിനാണ് ഛത്തിസ്‌ഗഡ് ആരോഗ്യമന്ത്രി ടി.എസ്. സിങ് ദേവ് ഗാര്‍ബേജ് കഫേ ഉദ്‌ഘാടനം ചെയ്‌തത്. ഇങ്ങിനെ കിട്ടിയ പ്ലാസ്‌റ്റിക് മാലിന്യമുപയോഗിച്ച് നാലുകിലോമീറ്റര്‍ റോഡ് ഇവിടെ നിര്‍മിച്ചിട്ടുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ ശുചിത്വ നഗരമെന്ന ബഹുമതി നേടിയ കോര്‍പറേഷനാണ് അംബികാപുര്‍. നേരത്തെ ഇവിടെ മാലിന്യം തള്ളിയിരുന്ന 14 ഏക്കര്‍ സ്‌ഥലം ഇപ്പോള്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനാക്കി മാറ്റിയിട്ടുണ്ടെന്ന പ്രത്യേകതയും ഈ മുനിസിപ്പാലിറ്റിക്കുണ്ട്. 2021 ഏപ്രില്‍ 30 വരെ ഗാര്‍ബേജ് കഫേ പദ്ധതി മൂഖേന 3097 കിലോ പ്ലാസ്‌റ്റിക് മാലിന്യം സംഭരിച്ചതായി അംബികാപുര്‍ മേയര്‍ ഡോ: അജയ്‌കുമാര്‍ തിര്‍ക്കെ പറഞ്ഞു. പ്ലാസ്‌റ്റിക് മാലിന്യം നല്‍കി 1150 പേര്‍ ഉച്ചഭക്ഷണവും 1685 പേര്‍ പ്രഭാതഭക്ഷണവും കഴിച്ചു.- കോവിഡ് പ്രതിസന്ധിക്കിടയിലും ഗാര്‍ബേജ് കഫേ പദ്ധതിയുമായി മുനിസിപ്പാലിറ്റി മുന്നോട്ടുപോകുകയാണെന്നും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് പദ്ധതിക്കു ലഭിക്കുന്നതെന്നും ഛത്തിസ്‌ഗഡിലെ മികച്ച ശിശുരോഗ വിദഗ്‌ധന്‍ കുടിയായ തിര്‍ക്കെ വ്യക്‌തമാക്കി. ഗുവാഹത്തിയിലെ ഒരു സ്‌കൂളില്‍ പാവപ്പെട്ട കുട്ടികളില്‍നിന്നു ഫീസിനു പകരം പ്ലാസ്‌റ്റിക് മാലിന്യമാണ് വാങ്ങുന്നത്. കുട്ടികള്‍ പ്ലാസ്‌റ്റിക് മാലിന്യം കവറിലാക്കി സ്‌കൂളിലെത്തിയാല്‍ അതു ഫീസിനു പകരമായി അധികൃതര്‍ സ്വീകരിക്കും. പാര്‍മിത ശര്‍മ, മസീന്‍ മക്‌താര്‍ എന്നിവര്‍ സ്‌ഥാപിച്ച സ്‌കൂളാണിത്. പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ പഠിപ്പിക്കുകയും അതുവഴി അവരെ ഒരു ജീവിതമാര്‍ഗം കണ്ടെത്തുന്നതിലേക്കു നയിക്കുകയും ചെയ്യാന്‍ സ്‌കൂളിനു കഴിയുന്നു. വിദ്യാഭ്യാസ രംഗത്തും വ്യക്‌തിശുചിത്വത്തിലും സാക്ഷരതയിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ തദ്ദേശസ്‌ഥാപനങ്ങളൊന്നും പ്ലാസ്‌റ്റിക് മാലിന്യ സംഭരണത്തിന് ഇത്തരത്തില്‍ നൂതനമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നില്ല. സമൂഹത്തെ വിനാശത്തിലേക്കു നയിക്കുന്ന പ്ലാസ്‌റ്റിക്കിനെതിരായ പോരാട്ടത്തില്‍ ചെറുവിരല്‍ അനക്കാന്‍ ഇവര്‍ക്കു കഴിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഒറ്റപ്പെട്ട ചില വ്യക്‌തികള്‍ മാത്രമാണ് പ്ലാസ്‌റ്റിക് മാലിന്യം സംഭരിക്കുന്നതില്‍ വെള്ളിനക്ഷത്രങ്ങളായി തിളങ്ങുന്നത്. ഇതിലൊരാളാണ് 2021 ജനുവരി 31-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കിബാത്തില്‍ പരാമര്‍ശിച്ച കോട്ടയം കുമരകം മഞ്ചാടിക്കര എന്‍.എസ്. രാജപ്പന്‍. എഴുപത്തിരണ്ടു വയസിലും വേമ്പനാട്ടു കായലില്‍ നിന്ന് പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചാണ് ഇദ്ദേഹം ജീവിക്കുന്നത്. പോളിയോ ബാധിച്ച് ഇരുകാലുകള്‍ക്കും െകെകള്‍ക്കും സ്വാധീനം നഷ്‌ടപ്പെട്ട രാജപ്പന്‍ സ്വന്തമായി തോണി തുഴഞ്ഞാണു പ്ലാസ്‌റ്റിക് പെറുക്കിയെടുക്കുന്നത്. കായല്‍ പ്ലാസ്‌റ്റിക്‌മുക്‌തമാക്കുന്നതിനു പുറമേ രാജപ്പന് ജീവിക്കാനുള്ള വരുമാനവും ഇതുവഴി ലഭിക്കുന്നു. മന്‍കി ബാത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. "ഞാന്‍ കേരളത്തിലെ മറ്റൊരു വാര്‍ത്ത കണ്ടു. ഇത് നമ്മളെയെല്ലാം നമ്മുടെ കടമകളെ ബോധ്യപ്പെടുത്തുന്നതാണ്. കോട്ടയത്ത് എന്‍.എസ്. രാജപ്പന്‍ എന്നൊരു വയോധികനുണ്ട്. അദ്ദേഹത്തിന് നടക്കാന്‍ കഴിയില്ല. എന്നാല്‍, ഇതുകൊണ്ട് സമര്‍പ്പണത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. അദ്ദേഹം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തോണിയില്‍ വേമ്പനാട്ടു കായലില്‍ പോകുകയും കായലില്‍ എറിഞ്ഞിരിക്കുന്ന പ്ലാസ്‌റ്റിക് കുപ്പികള്‍ പുറത്തെടുത്തുകൊണ്ടുവരികയും ചെയ്യുന്നു. ഒന്നാലോചിച്ചുനോക്കു, രാജപ്പന്റെ ചിന്ത എത്രത്തോളം ഉയര്‍ന്ന നിലയിലാണെന്ന്. നമ്മളും രാജപ്പനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ശുചിത്വത്തിനുവേണ്ടി സാധ്യമാകുന്നിടത്തോളം സംഭാവന ചെയ്യണം." കോഴിക്കോട് ജില്ലയിലെ മുക്കത്ത് ഓടമണ്ണില്‍ സുബ്രഹ്‌മണ്യന്‍ ഇരുവഴിഞ്ഞി പുഴയില്‍ നിന്ന് പ്ലാസ്‌റ്റിക് മാലിന്യം ശേഖരിച്ച് പൂഴയുടെ തനിമ നിലനിര്‍ത്തുന്നതിനുള്ള അക്ഷീണ പ്രയത്‌നത്തിലാണ്. സ്വന്തമായി തോണി നിര്‍മിച്ചാണ് കഴിഞ്ഞ ഒരു ദശാബ്‌ദത്തിലധികമായി അദ്ദേഹം ഈ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. സര്‍ക്കാര്‍ തലത്തിലും ഇടപെടല്‍ വേണം. കടലില്‍നിന്ന് പ്ലാസ്‌റ്റിക് എടുത്ത് കരയില്‍ എത്തിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് പ്ലാസ്‌റ്റിക്കിന്റെ തൂക്കത്തിനനുസരിച്ച് പ്രതിഫലം നല്‍കിയാല്‍ അതു വലിയ നേട്ടമുണ്ടാക്കും. മല്‍സ്യത്തൊഴിലാളികള്‍ക്ക് പ്ലാസ്‌റ്റിക് വസ്‌തുക്കള്‍ കരയില്‍ എത്തിക്കാനുള്ള താല്‍പര്യം വര്‍ധിക്കുകയും ചെയ്യും. കരയിലേക്ക് കൊണ്ടുവരുന്ന പ്ലാസ്‌റ്റിക് വസ്‌തുക്കള്‍ പുനഃചംക്രമണം നടത്തുന്നതിനുള്ള സംവിധാനം ബന്ധപ്പെട്ട തദ്ദേശ സ്‌ഥാപനങ്ങള്‍ ഉണ്ടാക്കേണ്ടതാണ്. പ്ലാസ്‌റ്റിക് മാലിന്യം ഉപയോഗിച്ച് റോഡ് നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ഊര്‍ജിതമാക്കണം. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് കൊല്ലം ഡിവിഷനുകീഴില്‍ കൊല്ലം ജില്ലയില്‍ 40 റോഡുകളാണ് പ്ലാസ്‌റ്റിക് കൊണ്ട് അടുത്തകാലത്ത് നിര്‍മിച്ചത്. 25,424 കിലോഗ്രം ഷ്രെഡഡ് പ്ലാസ്‌റ്റിക്ക് ഇതിനായി ഉപയോഗിച്ചു. കൊല്ലം ജില്ലയില്‍ ബി.എം. ആന്‍ഡ് ബി.സി. ഒഴികെയുള്ള റോഡുകള്‍ പ്ലാസ്‌റ്റിക് മാലിന്യമുപയോഗിച്ച് ചെയ്യാനാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് വിഭാവനം ചെയ്‌തിട്ടുള്ളത്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍നിന്ന് കൊണ്ടുവരുന്ന പ്ലാസ്‌റ്റിക് മാലിന്യം വകുപ്പിന്റെ ശക്‌തികുളങ്ങര ഓഫീസിനോടനുബന്ധിച്ചുള്ള ഷ്രെഡിങ് യൂണിറ്റില്‍ എത്തിച്ചാണ് കഴുകി ഉണക്കി പൊടിച്ച് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. പൊതുമരാമത്ത്, എല്‍.എസ്.ജി.ഡി. റോഡുകളുടെ നിര്‍മാണത്തിനും ഇവിടെനിന്ന് പ്ലാസ്‌റ്റിക് ഉപയോഗപ്പെടുത്തുന്നുണ്ട്. പൊതുമരാമത്ത് വകുപ്പും വിവിധ ജില്ലകളില്‍ റോഡ് നിര്‍മാണത്തിന് പ്ലാസ്‌റ്റിക് ഉപയോഗിക്കുന്നു. പ്ലാസ്‌റ്റക്കിന്റെ ഉപയോഗം ഒറ്റയടിക്കു നിര്‍ത്താന്‍ ഇന്നത്തെ നിലയ്‌ക്കു സാധിക്കില്ല. വലിയ വ്യവസായമായി ഇന്ത്യയില്‍ പ്ലാസ്‌റ്റിക് മേഖല മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഘട്ടംഘട്ടമായി മാത്രമേ പ്ലാസ്‌റ്റിക് ഉപയോഗം കുറച്ചുകൊണ്ടുവരാന്‍ സാധിക്കുകയുള്ളു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക് കവറുകള്‍ക്കും മറ്റും നിലവില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം ശക്‌തമായി നടപ്പാക്കാന്‍ സംവിധാനമുണ്ടാകണം. കോവിഡിന്റെ പേരു പറഞ്ഞ് പരിശോധനകളും പിഴ ചുമത്തലും പേരിനു മാത്രമായി ചുരുങ്ങിയ അവസ്‌ഥയ്‌ക്ക് മാറ്റം വരുത്തണം. വ്യക്‌തികള്‍ പ്ലാസ്‌റ്റിക്കിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരികയും പിന്നീട് പ്ലാസ്‌റ്റിക് പൂര്‍ണമായി വേണ്ടെന്നു വയ്‌ക്കുകയുമാണ് ഏറ്റവും നല്ല പേംവഴിയെന്ന് ശാസ്‌ത്രഗ്രന്ഥകര്‍ത്താവും പരിസ്‌ഥിതി പ്രവര്‍ത്തകനുമായ ഡോ: കെ.എം. ഉണ്ണികൃഷ്‌ണന്‍ നമ്പീശന്‍ പറയുന്നു.- പ്ലാസ്‌റ്റിക് നിര്‍മാണ കമ്പനികള്‍ അവര്‍ വിറ്റഴിച്ച പ്ലാസ്‌റ്റിക് വസ്‌തുക്കള്‍ ഉപയോഗിച്ചശേഷം തിരിച്ചെടുക്കണമെന്ന് നിയമത്തില്‍ വ്യവസ്‌ഥ ചെയ്യണം. ഇത്തരം സ്‌ഥാപനങ്ങള്‍ക്ക് െലെസന്‍സ് നല്‍കുമ്പോഴും െലെസന്‍സ് പുതുക്കുമ്പോഴും ഇക്കാര്യം നിര്‍ബന്ധമായി നടപ്പാക്കണം. പാല്‍ വിതരണം ചെയ്യുന്ന സ്‌ഥാപനങ്ങള്‍ അവരുടെ കവറുകള്‍ തിരിച്ചെടുക്കാനുള്ള ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടതുണ്ട്. വീടുവീടാന്തരമുള്ള പ്ലാസ്‌റ്റിക് പാഴ്‌വസ്‌തുക്കള്‍ തദ്ദേശസ്‌ഥാപനങ്ങള്‍ നിര്‍ബന്ധമായും സംഭരിക്കുകയ