അഡ്വ. കെ പ്രകാശ് ബാബു ജാലകം പറക്കും കുതിരയെന്ന സൈബർ ആയുധം പെഗാസസ് (പറക്കുംകുതിര) എന്ന ഇസ്രയേലി ചാര സോഫ്റ്റ്‌വേർ ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെയും മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും കേന്ദ്ര ഗവൺമെന്റിന്റെ നിരീക്ഷണത്തിലാക്കി വേട്ടയാടുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇന്ന് സജീവമാണ്. പാർലമെന്റിനകത്ത് മാത്രമല്ല രാജ്യമാകെ ഇതിന്റെ അലകൾ മുഴങ്ങുന്നു. ഇസ്രയേലിലെ എൻഎസ്ഒ ഗ്രൂപ്പ് ടെക്നോളജീസിന്റെ ഉല്പന്നമാണ് ഈ പറക്കും കുതിര അഥവാ പെഗാസസ്. കമ്പനിയുടെ സ്ഥാപകരുടെ പേരുകളിലെ ആദ്യക്ഷരങ്ങൾ ചേർത്ത് അവർ കമ്പനിക്ക് പേരിട്ടു ”എൻഎസ്ഒ” (നിവ് കാർമി, ഷാലേവ് ഹൂലിയോ, ഒമ്റി ലെയ്വി). എൻഎസ്ഒ യുടെ ഉല്പന്നമായ സോഫ്റ്റ്‌വേർ പെഗാസസ് ഉൾപ്പെടെയുള്ള ഏതും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കണമെങ്കിൽ ഇസ്രയേൽ ഗവൺമെന്റിന്റെ അനുമതി വേണം. ഇസ്രയേലിന്റെ മിനിസ്ട്രി ഓഫ് ഡിഫൻസ് നൽകുന്ന ലൈസൻസ് പ്രകാരമേ ഈ ചാരവൃത്തിക്കുപയോഗിക്കുന്ന പെഗാസസ് മറ്റൊരു രാജ്യത്തിനു നൽകാവൂ. ഇതിനകം തന്നെ പലരും ശ്രദ്ധയിൽപ്പെടുത്തിയതുപോലെ വാട്സ് ആപ്പ് വഴിയോ എസ്എംഎസ് വഴിയോ മറ്റു സമൂഹ മാധ്യമങ്ങളിൽക്കൂടിയോ പെഗാസസ് ആരുടെ മൊബൈൽ ഫോണിലും നുഴഞ്ഞു കയറും. ഇസ്രയേൽ കമ്പനിയുടെ ഈ ചാരപ്പണിക്കു വേണ്ടിയുള്ള സമൂഹ മാധ്യമത്തിന്റെ പ്രധാന ജോലി മനുഷ്യാവകാശ പ്രവർത്തകരുടെ ഫോൺ ഹാക്ക് ചെയ്യുകയും തുടർന്ന് അവരെ നീരിക്ഷിക്കുകയും അവർക്കെതിരെയുള്ള ആക്രമണത്തിന് ഭരണാധികാരികൾക്ക് ഇന്ധനം നൽകുകയും ചെയ്യുകയെന്നതാണ്. സൗദി അറേബ്യൻ മാധ്യമ പ്രവർത്തകനും അൽ-അറബ് ന്യൂസ് ചാനലിന്റെ എഡിറ്റർ ഇൻ ചീഫുമായിരുന്ന ജമാൽ ഖഷോഗി 2018 ഒക്ടോബറിൽ തുർക്കിയുടെ തലസ്ഥാനമായ ഈസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വച്ച് കൊല്ലപ്പെട്ടു. സൗദി ഗവൺമെന്റിന്റെ ഏജന്റുമാരാണ് ഇതിനു പിന്നിൽ എന്ന ആരോപണം ഉയർന്നു. ഖഷോഗിയുടെ ഓരോ നീക്കവും അദ്ദേഹത്തെ വകവരുത്തിയവർ അറിഞ്ഞു കൊണ്ടിരുന്നത് മൊബൈൽ ഫോണിൽ നുഴഞ്ഞു കയറിയ പെഗാസസ് ആപ്പ് വഴിയാണെന്ന് പറയപ്പെടുന്നു. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഈ ചാരപ്പണിക്കുള്ള ഇസ്രയേലി ചാരസോഫ്റ്റ്‌വേര്‍ ആരാണ് ക്ഷണിച്ചു വരുത്തിയത് എന്നതാണ് ഇന്ന് ഉയർന്നു വരുന്ന ഏറ്റവും വലിയ ചോദ്യം. എൻ എസ്ഒയ്ക്കെതിരെ വാട്സ്ആപ്പും അവരുടെ മാതൃ കമ്പനിയായ ഫേസ്ബുക്കും 2010 ഒക്ടോബറിൽ യുഎസ് കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തിരുന്നു. ആ കേസിലും മറ്റെവിടെയും എൻ എസ്ഒ അവകാശപ്പെടുന്നത് ”ഉത്തരവാദപ്പെട്ട ഗവൺമെന്റ് ആവശ്യപ്പെടുമ്പോൾ, ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും എതിരെ ഗവൺമെന്റിനെ സഹായിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ ഞങ്ങൾ നൽകുന്നു” എന്നാണ്. അപ്പോൾ ഒരു കാര്യം വ്യക്തം. ഇന്ത്യാ-ഇസ്രയേൽ ഗവൺമെന്റുകൾ അറിയാതെ ഈ പറക്കും കുതിര ഇവിടെ എത്തുകയില്ല. പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ നിഷേധിക്കുകയും അടിസ്ഥാനമില്ലാത്ത ഇത്തരം വാർത്തകൾ ഇന്ത്യൻ ജനാധിപത്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും കളങ്കപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്ന് ലോക്‌സഭയിൽ വിശദീകരിക്കുകയും ചെയ്ത ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും ഫോൺ വിവരങ്ങളും ചാറ്റുകളും ചോർത്തപ്പെട്ടു എന്ന ഞെട്ടിക്കുന്ന വാർത്ത മണിക്കൂറുകൾക്കകം പുറത്തു വന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കൾ, പ്രശാന്ത് കിഷോർ, പുതിയ കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ, പല കേന്ദ്ര മന്ത്രിമാരുടെയും പേഴ്സണൽ സെക്രട്ടറിമാർ, അനിൽ അംബാനി ഇങ്ങനെ പോകുന്നു ഫോൺ ചോർത്തലിന് ഇരയായവരുടെ പട്ടിക. ഏറ്റവും കുറഞ്ഞത് ഇന്ത്യയിലെ ആയിരം ഫോണുകളെങ്കിലും ഹാക്ക് ചെയ്യപ്പെട്ട് ചാര നിരീക്ഷണത്തിലുണ്ടെന്നാണ് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തത്. 2018 ൽ മഹാരാഷ്ട്രയിലുണ്ടായ ”ഭീമ‑കൊറേഗാവ്” സംഭവത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട നിരവധി മനുഷ്യാവകാശ പ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും ഫോണുകളിലും കമ്പ്യൂട്ടറുകളിലും ചില സംഭാഷണങ്ങളും വാചകങ്ങളും അനധികൃതമായി തിരുകി കയറ്റിയതായി അന്നു തന്നെ വാർത്തകൾ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ അഞ്ചിന് മരണപ്പെട്ട, ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു വന്നിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി ഈ ആരോപണം ഉന്നയിച്ചിരുന്നു. ഇന്ത്യൻ ഐടി ആക്ട് പ്രകാരം ഫോൺ ഹാക്ക് ചെയ്യുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമായിട്ടും ഒരു കോടതിയും ഇതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ല. 2009 ൽ ഗുജറാത്ത് മന്ത്രിയായിരുന്ന അമിത്ഷാ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുടെ നിർദ്ദേശപ്രകാരം ഒരു ജേണലിസ്റ്റായ യുവതിയുടെ യാത്രയും സംഭാഷണങ്ങളും നിരീക്ഷിക്കാൻ വിവിധ ഗവൺമെന്റ് ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. രാജ്യത്തെ ഒരു അന്വേഷണാത്മക വെബ് സൈറ്റായ കോബ്രാ പോസ്റ്റ് ഡോട്ട് കോമും മറ്റൊരു മാധ്യമവും ആണ് ഈ വാർത്ത പുറത്തു വിട്ടത്. അവർ സിബിഐ ക്ക് അന്ന് കൈമാറിയ തെളിവുകളിൽ അമിത്ഷാ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകുന്നതും തുടർന്നുമുള്ള 267 ശബ്ദരേഖകളും ഉണ്ടായിരുന്നു. 2014 ൽ നരേന്ദ്ര മോഡി ഇന്ത്യൻ പ്രധാനമന്ത്രിയായി അധികം താമസിയാതെ ഗുജറാത്ത് ഹൈക്കോടതി ആ എഫ്ഐആർ റദ്ദു ചെയ്തു. രാഷ്ട്രീയ എതിരാളികളെയും തങ്ങൾക്ക് സംശയമുള്ള ആരെയും സംശയത്തിൽ നിർത്തി വിദേശ ചാര ഏജൻസികളുടെ സഹായത്തോടെ അവരുടെ മൊബൈൽ ഫോണുകൾ ഹാക്കു ചെയ്യുകയും അവരെ നിരീക്ഷിക്കുകയും ചെയ്യുന്നതിൽ മോഡി-ഷാ ദ്വയങ്ങൾ അതീവ തല്പരരാണ് എന്നതിൽ രണ്ടു പക്ഷമില്ല. ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടുന്ന ഫോണുകളിൽക്കൂടി ഇന്ത്യൻ പൗരന്റെ അവർ രാഷ്ട്രീയ എതിരാളിയാകട്ടെ മനുഷ്യാവകാശ പ്രവർത്തകനോ പത്രപ്രതിനിധിയോ ആരുമാകട്ടെ അവരുടെ എല്ലാ ചലനങ്ങളും സ്വകാര്യതകളും മാതൃകമ്പനിയായ ഇസ്രയേൽ എൻഎസ്ഒയ്ക്കും ലഭിക്കുന്നു എന്നത് കേന്ദ്ര സർക്കാർ മറന്നു പോകരുത്, മറച്ചുവയ്ക്കരുത്. ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറാൻ വിദേശ ചാര മാധ്യമങ്ങളെ ഉപയോഗിച്ച മോഡി-അമിത് ഷാ കൂട്ടുകെട്ട് ഗുരുതരമായ രാജ്യദ്രോഹക്കുറ്റമാണ് ചെയ്തിരിക്കുന്നത്. ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറി, അവരെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത് തികച്ചും കാടത്തമാണ്. നിയമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ഇവിടെ ഇസ്രയേലി സൈബർ കമ്പനിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ‘’ആർട്ടിക്കിൾ 19’’, അഭിപ്രായം പറയുന്നതിനും പ്രകടിപ്പിക്കുന്നതിനും ആയുധമില്ലാതെ സമാധാനപരമായി ഒത്തുകൂടുന്നതിനും സംഘടനകൾ രൂപീകരിക്കുന്നതിനും രാജ്യത്തിനുള്ളിൽ സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും ഇന്ത്യൻ പൗരന്മാർക്ക് സ്വാതന്ത്ര്യം നൽകുന്നുണ്ട്. ഇതാണ് മോഡി സർക്കാർ നിഷേധിക്കുന്നത്. വിദേശ രാജ്യത്തെ സ്വകാര്യ ടെക്നോളജി കമ്പനികളെ ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാരെ നിരീക്ഷിക്കാനും അവരെ രാഷ്ട്രീയ വിരോധം വച്ചുകൊണ്ട് കള്ളക്കേസുകളിൽ കുടുക്കുന്നതും അതിന് ശ്രമിക്കുന്നതും രാജ്യദ്രോഹപരമല്ലേ? പാർലമെന്റിൽ പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടതുപോലെ ഒരു ജോയിന്റ് പാർലമെന്ററി കമ്മിറ്റിയോ സുപ്രീം കോടതി ജഡ്ജി ഉൾക്കൊള്ളുന്ന ജുഡീഷ്യൽ കമ്മിഷനോ ഈ സംഭവം അന്വേഷിച്ച് കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരുകയാണ് വേണ്ടത്. കേന്ദ്ര ഗവൺമെന്റ് തന്നെ പ്രതിസ്ഥാനത്ത് നിൽക്കുമ്പോൾ ഏതെങ്കിലും ഗവൺമെന്റ് നിയന്ത്രണത്തിലുള്ള കേന്ദ്ര ഏജൻസി അന്വേഷിക്കുന്നതിൽ യാതൊരർത്ഥവുമില്ല. ഹിറ്റ്ലറുടെയും മുസോളിനിയുടെയും പ്രേതബാധയേറ്റ ഭരണാധികാരികളുടെ അധികാരത്തിൽ തുടരാനുള്ള ഫാസിസ്റ്റ് മാർഗങ്ങളാണ് ഇവിടെ വെളിവാക്കപ്പെടുന്നത്. ബഹുജനങ്ങൾ ഏറ്റെടുക്കേണ്ട ശക്തമായ ബഹുജന പ്രക്ഷോഭം വളർന്നു വരേണ്ട ഒരു സാഹചര്യത്തിലേക്കാണ് രാജ്യം അഭിമുഖീകരിക്കുന്ന ഇത്തരം പ്രശ്നങ്ങൾ വിരൽ ചൂണ്ടുന്നത്. പുറകിലേക്ക്